Friday, June 25, 2010

മദ്യം വിഷം തന്നെ

'പുകവലിയും മദ്യപാനവും ഉയര്‍ന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സമൂഹത്തിന് തക്കതായ ഉപദേശങ്ങള്‍ നല്‍കാന്‍ കഴിയുംവിധം സമൂഹത്തിനുവേണ്ടി ഒരുപാട് സംഭാവനകളര്‍പ്പിക്കാന്‍ കഴിയുന്ന ഒരു സംഘമാണ് നമ്മുടേത്' എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുഖപത്രത്തില്‍ കേരള ഘടകം പ്രസിഡന്റ് സഹപ്രവര്‍ത്തകരെ ഓര്‍മിപ്പിക്കുന്നു. വരുംനാളുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ഐ.എം.എ രംഗത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.

കണ്ടറിയാത്തവര്‍ കൊണ്ടറിയും എന്നൊരു പഴമൊഴിയുണ്ട്. എന്നാല്‍ ലഹരിവസ്തുക്കളുടെ കാര്യത്തില്‍ കൊണ്ടിട്ടും അറിയാത്ത അവസ്ഥയിലാണ് ജനം. പരമ്പരാഗതമായി ഉല്‍പാദിപ്പിച്ചുവരുന്ന എല്ലാതരം കള്ളിലും ആധുനിക മദ്യങ്ങളിലും ആല്‍ക്കഹോള്‍ എന്ന രാസവസ്തു വ്യത്യസ്ത അളവുകളില്‍ അടങ്ങിയിട്ടുണ്ട്. 800ാം ആണ്ടില്‍ ബഗ്ദാദിലെ രസതന്ത്രജ്ഞനായിരുന്ന ജാബിര്‍ ബിന്‍ ഹയ്യാന്‍ ആണ് ലോകത്ത് ആദ്യമായി ഡിസ്റ്റില്‍ഡ് സ്‌പിരിറ്റ് (ചാരായം) ഉല്‍പാദിപ്പിച്ചത്. ഡിസ്റ്റില്‍ഡ് സ്‌പിരിറ്റിന് അന്ന്'അല്‍ഗൂല്‍' എന്ന നാമകരണം ചെയ്തു. അറബിഭാഷയില്‍, തലച്ചോറിനെ ക്ഷതപ്പെടുത്തുന്നതും മത്തുപിടിപ്പിക്കുന്നതുമായ വസ്തുവാണ് അല്‍ഗൂല്‍. ആരോഗ്യശാസ്ത്രത്തില്‍ ഇനിബ്രിയന്റ് പോയ്‌സണ്‍ (Inebriant poison) എന്ന വിഷവിഭാഗത്തിലാണ് മദ്യം ഉള്‍പ്പെടുന്നത്. കേന്ദ്ര നാഡീവ്യൂഹത്തെ തളര്‍ത്തി മനോനില തെറ്റിക്കുന്നതെല്ലാം ഇനിബ്രിയന്റ് പോയ്‌സണ്‍ ആകുന്നു.

കരള്‍, പാന്‍ക്രിയാസ്, ശ്വാസകോശങ്ങള്‍, ആമാശയം, കുടലുകള്‍, സന്ധികള്‍, നാഡീവ്യവസ്ഥ, എല്ലുകള്‍ തുടങ്ങി വിവിധ അവയവവ്യവസ്ഥകളെ മദ്യം തളര്‍ത്തുകയും ക്ഷതപ്പെടുത്തുകയും ചെയ്യും. മദ്യവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിക്കുന്നവരില്‍ മനോവൈകൃതവും മനോരോഗങ്ങളും ആത്മഹത്യയും ആത്മഹത്യാ പ്രേരണയും കൂടുതലായി കണ്ടുവരുന്നു. മദ്യസേവ രോഗങ്ങള്‍ക്കും ഉള്ള രോഗങ്ങള്‍ മൂര്‍ച്ഛിക്കാനും നിമിത്തമാകുന്നു. അതിനാല്‍ ചെത്തുതൊഴിലും ഡിസ്റ്റിലറികളും മദ്യവിതരണ സംവിധാനങ്ങളും നിലനില്‍ക്കുന്നിടത്തോളം 'എല്ലാവര്‍ക്കും ആരോഗ്യം' എന്ന ലോകാരോഗ്യസംഘടനയുടെ മുദ്രാവാക്യം വെറും മുദ്രാവാക്യമായി തുടരുകയേയുള്ളൂ.

'മദ്യനയം: ദേശീയാരോഗ്യത്തിലും വികസന പദ്ധതിയിലും' എന്ന പേരില്‍ ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കൃതിയുടെ രണ്ടാംഭാഗത്ത് മദ്യനയത്തെക്കുറിച്ച് ലോകാരോഗ്യസംഘടനയുടെ അന്വേഷണത്തിന് വികസിതരാജ്യങ്ങളായി അറിയപ്പെടുന്ന അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളില്‍നിന്നുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. അമേരിക്ക പ്രതികരിക്കുന്നു: 'ആധുനിക അമേരിക്കയിലെ പൊതുജനാരോഗ്യരംഗത്തെ ഏറ്റവുംവലിയ പ്രശ്‌നം മദ്യപാനമാണ്. സാമ്പത്തികരംഗത്ത് മാത്രമല്ല, വ്യക്തിജീവിതത്തിലും സാമൂഹികരംഗത്തും അത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലണ്ടില്‍ മദ്യവിപത്ത് മൂന്നുതരം പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഒന്ന് വ്യക്തിപരം. ആരോഗ്യപ്രശ്‌നങ്ങള്‍, കുടുംബ-സുഹൃദ് ബന്ധങ്ങളിലെ ശൈഥില്യം, മാനക്കേട് എന്നിവ ഇതില്‍ പെടും.

രണ്ട്, ഗാര്‍ഹികം: കുടുംബത്തകര്‍ച്ച, ശിശുപരിപാലനത്തിലെ തകരാറുകള്‍, വരുമാന നഷ്ടം തുടങ്ങിയവ.മൂന്ന്, സാമൂഹികം- പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഭവങ്ങളുടെ ദുര്‍വ്യയം, വര്‍ധിച്ചുവരുന്ന അപകടങ്ങള്‍, രോഗഗ്രസ്തമായിക്കൊണ്ടിരിക്കുന്ന മൊത്തം സമൂഹവ്യവസ്ഥ.
ഇറാന്‍ പ്രതികരിച്ചതിങ്ങനെ: 'മദ്യപാന പ്രശ്‌നങ്ങള്‍ ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. 1979ല്‍ നടന്ന വിപ്ലവത്തിനുശേഷം സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തിയതാണ് കാരണം. രഹസ്യമായും നിയമരഹിതമായും ചെറിയതോതില്‍ മദ്യമുണ്ടാക്കി ഉപയോഗിക്കുന്നുണ്ടാവാം. പക്ഷേ, അത് സാമൂഹികപ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കുന്നില്ല.' മദ്യവിപത്ത് ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ നേരത്തെ സൂചിപ്പിച്ച പുസ്തകത്തില്‍ 'മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ വിപാടനം- ഗവേഷണവും പ്രയോഗവത്കരണവും' എന്ന അധ്യായത്തില്‍ പ്രവാചകന്‍ മുഹമ്മദ്‌നബിയുടെ കാലത്ത് മദീനയില്‍ നടപ്പാക്കിയ മദ്യവര്‍ജനപരിപാടിയിലേക്കുള്ള സൂചനയുണ്ട്: മദ്യനിരോധത്തിന്റെ കാര്യത്തില്‍ ലഹരിവസ്തുക്കളും ഭക്ഷണപദാര്‍ഥങ്ങളും തമ്മില്‍ വേര്‍തിരിക്കുകയാണ് ഇസ്‌ലാം ആദ്യം ചെയ്തത്. ലഹരിപദാര്‍ഥങ്ങളെ പാപം, നിഷിദ്ധനടപടികള്‍ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി. അപ്പോഴും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന കാര്യം വ്യക്തികളുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. പിന്നീട് സുപ്രധാനമായ ഒരു ചുവടുവെപ്പില്‍ ഭാഗികനിരോധം ഏര്‍പ്പെടുത്തി. (പ്രതിദിനം അഞ്ച് നേരം) പ്രാര്‍ഥനാ സമയങ്ങളില്‍ മദ്യം ഉപയോഗിക്കുകയില്ലെന്ന് ഉറപ്പുവരുത്തി. അങ്ങനെയാണ് സമ്പൂര്‍ണ മദ്യനിരോധത്തിന്, പാനം മാത്രമല്ല ഉല്‍പാദനവും കച്ചവടവുമടക്കം നിരോധിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിയത്'.

ആരോഗ്യശാസ്ത്രത്തില്‍ മദ്യം രോഗഹേതുവും മദ്യാസക്തി രോഗവുമാണ്. ഒരു രോഗത്തിനും മദ്യം ശമനൗഷധമല്ല. ചിലര്‍ മദ്യം സേവിക്കുന്നത് തണുപ്പകറ്റാന്‍ വേണ്ടിയാകാം. തന്മൂലം താല്‍ക്കാലികമായി ചൂട് അനുഭവപ്പെടുമെങ്കിലും ശരീരോഷ്മാവ് ക്രമാതീതമായി കുറഞ്ഞുപോവുകയായിരിക്കും ശൈത്യകാല മദ്യപാനത്തിന്റെ അനന്തരഫലം. ചിലയിടങ്ങളില്‍ ശൈത്യകാലത്ത് അന്തരീക്ഷ ജലാംശം നന്നേ കുറവായിരിക്കും. അതുമൂലം ശരീരത്തില്‍നിന്നും ജലാംശം നഷ്ടപ്പെട്ടുകൊണ്ടിരിക്കും. മദ്യം ഈ പ്രക്രിയക്ക് ആക്കംകൂട്ടുന്നു. അത് ശരീരജലം അപകടകരമാംവിധം നഷ്ടപ്പെടാന്‍ ഇടയാക്കും. അപ്പോള്‍ കഠിനമായ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നു. ശരീരജലം നഷ്ടപ്പെട്ടാലുണ്ടാവുന്ന മാരകദോഷങ്ങള്‍ വേറെയും.
ലഹരിയുണ്ടാക്കുന്നുവെന്നതാണ് മദ്യത്തിന്റെ മുഖ്യദോഷം. ശരീരോഷ്മാവും ശരീരജലവും അപകടകരമാംവിധം കുറഞ്ഞുപോവുന്നതൊന്നും ലഹരിബാധിച്ചവര്‍ തിരിച്ചറിയില്ല. മദ്യപാനത്തെ തുടര്‍ന്നുണ്ടാവുന്ന മിക്ക അപകടങ്ങളും മദ്യപാനിക്ക് മത്തുപിടിപ്പിച്ച് ചിന്താശക്തിയും തീരുമാനമെടുക്കാനുള്ള ശേഷിയും നഷ്ടപ്പെടുന്നതുമൂലമാണ് സംഭവിക്കുന്നത്.

മാനസിക-ശാരീരികാരോഗ്യത്തെ ക്ഷയിപ്പിക്കുകയും കുടുംബ-സാമൂഹിക-സാംസ്‌കാരിക-സാമ്പത്തികരംഗങ്ങളില്‍ ശൈഥില്യമുണ്ടാക്കുകയും ചെയ്യുന്ന മദ്യത്തെയും മദ്യസംസ്‌കാരത്തെയും മദ്യവ്യവസായത്തെയും മറ്റു ലഹരിവസ്തുക്കളെയും ദിവ്യകല്‍പനകള്‍ നിഷിദ്ധമാക്കിയിട്ടുണ്ട്

No comments: