Thursday, February 11, 2010

മദ്യക്കോളക്കു പിന്നില്‍ വ്യവസായ സമ്മര്‍ദം

തിരുവനന്തപുരം: വന്‍കിട മദ്യവ്യവസായ ഗ്രൂപ്പിന്റെ സമ്മര്‍ദത്തിന് വഴങ്ങി സംസ്ഥാനത്ത് മദ്യക്കോള വിപണിയിലിറക്കാന്‍ അണിയറ നീക്കം.

ഈ വിഷയം പരിഗണനയിലുണ്ടെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് എക്സൈസ് മന്ത്രാലയം വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ വിപണനത്തിലുള്ള മദ്യം കലര്‍ന്ന ശീതളപാനീയം കേരളത്തിലും വില്‍പ്പന നടത്തുകയാണ് ലക്ഷ്യം.

ഇതുസംബന്ധിച്ച് രാജ്യത്തെ ഒരു പ്രമുഖ മദ്യവ്യവസായ ഗ്രൂപ്പ് സമര്‍പ്പിച്ച ശിപാര്‍ശ സര്‍ക്കാറിന്റെ പക്കലുണ്ട്. നാല് ശതമാനത്തോളം ആള്‍ക്കഹോള്‍ കലര്‍ന്നതാകും ഈ ശീതളപാനീയമെന്നാണറിയുന്നത്. എന്നാല്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ആള്‍ക്കഹോള്‍ ഇതിലുണ്ടാകുമെന്ന പ്രചാരണമാണ് മദ്യക്കമ്പനികള്‍ നടത്തുന്നത്.

മദ്യക്കോള വിപണനം നടത്തുന്നതിന് എക്സൈസ് വകുപ്പിനോട് മദ്യവ്യവസായ ഗ്രൂപ്പ് അനുമതി ചോദിച്ചിരുന്നു. ഇത്തരത്തിലുള്ള കോള സംസ്ഥാനത്ത് വില്‍പന നടത്തുന്നത് ശരിയാകില്ലെന്ന അഭിപ്രായമാണ് ആദ്യം വകുപ്പ് പ്രകടിപ്പിച്ചത്. എന്നാല്‍ മദ്യവ്യവസായഗ്രൂപ്പിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഒടുവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ മദ്യക്കോള വില്‍പന നടത്തുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ഇതാകാമെന്ന തീരുമാനത്തില്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത്.

ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴി ഈ കോളയുടെ വിപണനം നടത്താനാണ് ഉദ്ദേശ്യം. എന്നാല്‍ മദ്യക്കോളക്ക് നികുതി ഏത് രീതിയില്‍ ചുമത്തണമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. വിദേശമദ്യത്തിനുള്ള നികുതി ചുമത്തണമെന്ന ആവശ്യം ഒരുവശത്ത് നിലനില്‍ക്കുമ്പോള്‍ താരതമ്യേന വീര്യം കുറഞ്ഞ ബിയറിന്റെ നികുതി ചുമത്തിയാല്‍ മതിയെന്ന അഭിപ്രായവുമുണ്ട്.
എന്തായാലും സംസ്ഥാനത്ത് നികുതി വരുമാനമുണ്ടാക്കുന്ന നിലയില്‍ മദ്യക്കോള നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ഇതുസംബന്ധിച്ച അത്യാവശ്യ ഭേദഗതികള്‍ അബ്കാരി ആക്ടില്‍ വരുത്തിയിട്ടുണ്ടെന്നും കൂടുതല്‍ ഭേദഗതി ആവശ്യമാണെങ്കില്‍ അക്കാര്യം അടുത്ത നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നുമാണറിയുന്നത്. സംസ്ഥാനത്തെ സ്ത്രീകളെയും കുട്ടികളെയും വരെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കുക മാത്രമാകും ഈ മദ്യക്കോള വിപണിയിലിറക്കുന്നത് മൂലം സംഭവിക്കുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇത്തരത്തില്‍ ലഹരികോള നിരന്തരം ഉപയോഗിക്കുന്ന വ്യക്തി കാലക്രമേണ മദ്യത്തിന് അടിമപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴി മാത്രമേ ഈ പാനീയം വിപണനം നടത്തുകയുള്ളൂയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ശീതളപാനീയം വില്‍ക്കുന്ന കടകളിലും മദ്യക്കോള വില്‍ക്കുന്നുണ്ട്.

സംസ്ഥാനത്ത് അനുമതി നല്‍കുകയാണെങ്കില്‍ ഇവിടെയും പെട്ടിക്കടകള്‍ വഴി മദ്യക്കോള വിപണനം നടക്കാന്‍ സാധ്യത ഏറെയാണ്.
വന്‍കിട മദ്യക്കമ്പനികള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ പേരെയും മദ്യപന്‍മാരാക്കുന്ന നിലയിലേക്കാണ് ഈ നടപടിയെന്ന് ആക്ഷേപമുണ്ട്.

Wednesday, February 10, 2010

മദ്യക്കോള: സര്‍ക്കാര്‍ നീക്കം അപകടകരം: ജാഗ്രതാസമിതി

തൃശൂര്‍ : സ്ത്രീകളെയും കുട്ടികളെയുമുള്‍പ്പെടെ ലഹരിക്ക് അടിമകളാക്കുന്ന വിധത്തില്‍ മദ്യം കലര്‍ന്ന കോള വിപണിയില്‍ ഇറക്കാനുള്ള സര്‍ക്കാര്‍ നീക്കം അപകടമാണെന്ന് മദ്യക്കോള വിരുദ്ധ ജാഗ്രതാസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പു നല്‍കി.

അടുത്ത നിയമസഭാ സമ്മേളനത്തില്‍ അബ്കാരി നിയമംതന്നെ ഭേദഗതി ചെയ്യാന്‍ നീക്കമുണ്ടെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സര്‍ക്കാറിന് നേരിടേണ്ടി വരുമെന്നും സമിതി രക്ഷാധികാരി ടി.എന്‍. പ്രതാപന്‍ എം.എല്‍.എ പറഞ്ഞു. കോളയില്‍ അഞ്ചു മുതല്‍ 10 ശതമാനം വരെ ലഹരി അംശം ഉണ്ടാകുമെന്ന് കമ്പനിതന്നെ പറയുന്നുണ്ട്. ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകള്‍ വഴി മാത്രമേ വില്‍പന പാടൂള്ളു എന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതേ പാനീയം വിപണിയിലിറക്കിയ 10 സംസ്ഥാനങ്ങളില്‍ ശീതള പാനീയം വില്‍ക്കുന്ന എല്ലാ കടകളിലും ഇത് ലഭ്യമാണ്. ഭാവിയില്‍ കേരളത്തിലും പെട്ടിക്കടകളില്‍ വരെ മദ്യക്കോള സുലഭമാവും.

ഈമാസം 12ന് വൈകുന്നേരം അഞ്ചിന് തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ ജാഗ്രതാ സായാഹ്നധര്‍ണയും അബ്കാരി നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന ദിവസം തിരുവനന്തപുരത്ത് ഉപവാസവും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ജയിംസ് മുട്ടിക്കല്‍, ജനറല്‍ കണ്‍വീനര്‍ ഇ.എ. ജോസഫ്, വൈസ് ചെയര്‍മാന്‍മാരായ എം.പി. ജോയ്, കെ.കെ. ഷാജഹാന്‍ എന്നിവരും പങ്കെടുത്തു.

Friday, February 5, 2010

ഒരു നിമിഷം

ഒരു നിമിഷം