റാഞ്ചി:മദ്യപിച്ചെത്തിയ സി.ആര്‍.പി.എഫ് ജവാന്‍ ഒരു ഓഫിസറടക്കം ആറു സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു. കൂടുതല്‍ പേര്‍ക്ക് നേരെ വെടിവെക്കുന്നതിനുമുമ്പ് ഇയാളെ സി.ആര്‍.പി.എഫ് അധികൃതര്‍ തന്നെ വെടിവെച്ചു കൊന്നു. ഝാര്‍ഖണ്ഡിലെ സരായികേല ജില്ലയിലാണ് സംഭവം.
സി.ആര്‍.പി.എഫ് 196 ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ ഹര്‍പീന്ദര്‍ സിങ്ങാണ് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നത്. മദ്യപിച്ച് ജോലിക്കെത്തുന്നതിനെതിരെ ഇയാള്‍ക്ക് മേലുദ്യോഗസ്ഥര്‍ താക്കീത് നല്‍കിയിരുന്നു.
കഴിഞ്ഞദിവസം രാത്രി കച്ചായി ഗ്രാമത്തില്‍ സെന്‍ട്രി ഡ്യൂട്ടിയിലായിരിക്കുമ്പോഴാണ് സിങ് എ.കെ 47 തോക്കുകൊണ്ട് സഹപ്രവര്‍ത്തകര്‍ക്കുനേരെ നിറയൊഴിച്ചത്. അസിസ്റ്റന്റ് കമാന്‍ഡന്റ് ബികോ സിങ്, ഹെഡ് കോണ്‍സ്റ്റബ്ള്‍മാരായ എം.സി. പാട്ടില്‍, ഐ.ആര്‍. ഖൈര്‍നാര്‍, പി.ടി. റാവു, ജാതവ്ഭവ്‌സിങ്, വിജയ്കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് ന്യൂദല്‍ഹിയിലെ സി.ആര്‍.പി.എഫ് ആസ്ഥാനത്തുനിന്ന് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ജെ.സി. ദബാസ് സ്ഥലത്തെത്തി.
ക്യാമ്പിലെ മെസില്‍ ഭക്ഷണം പാഴാക്കി കളയുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൂട്ടക്കൊലക്ക് വഴിയൊഴുക്കിയതെന്ന് സൂചനയുണ്ട്. മെസിന്റെ ചുമതലയുള്ള ഹര്‍പീന്ദര്‍ സിങ് മറ്റുള്ളവരുമായി വഴക്കിട്ടതാണത്രെ തുടക്കം. പ്രശ്‌നം പരിഹരിക്കുന്നതിന് എല്ലാവരെയും അസിസ്റ്റന്റ് കമാന്‍ഡന്റ് ബികോസിങ് ടെന്റിലേക്ക് വിളിപ്പിച്ചു. ഹര്‍പീന്ദര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ബികോ ഇയാളെ മെഡിക്കല്‍ പരിശോധന നടത്താന്‍ ഉത്തരവിട്ടു. കുപിതനായ സിങ് അടുത്തുകണ്ട തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
തോക്ക് താഴെയിടീക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മറ്റ് ജവാന്മാര്‍ ഹര്‍പീന്ദറിനെ വെടിവെച്ചു.
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലുമിരുന്ന് മദ്യപിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിസ്വീകരിക്കുമെന്ന് മന്ത്രി പി.കെ.ഗുരുദാസന്‍ നിയമസഭയെ അറിയിച്ചു. ജെ.ലളിതാംബിക കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിനായി നിയമനിര്‍മാണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ടു ജില്ലകളില്‍ ജില്ലാ ആശുപത്രികളുമായി ബന്ധപ്പെട്ടു ഡി-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കാന്‍ നടപടിസ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ 136 ബാറുകള്‍ പുതുതായി അനുവദിച്ചതായി എം.ചന്ദ്രനെ മന്ത്രി അറിയിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരുടെ 158 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ പി.എസ്.സി ശിപാര്‍ശ ചെയ്തതായി കെ.കെ.ദിവാകരനെ അറിയിച്ചു. 95 ഒഴിവുകളാണു നിലവിലുള്ളത്. ഹൈകോടതിയില്‍ സ്‌റ്റേ നിലനില്‍ക്കുന്നതിനാലും പരിശീലന സൗകര്യം ഇല്ലാത്തതിനാലുമാണ് നിയമനം വൈകുന്നത്.മദ്യ ഷാപ്പുകള്‍ക്കെതിരേ ജനങ്ങളുടെ പ്രതിഷേധം ഉയരുന്ന സ്ഥലങ്ങളില്‍ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാകലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പന വര്‍ധിച്ചതാണു വ്യാജമദ്യത്തിന്റെ ഒഴുക്ക് കുറയാന്‍ കാരണമെന്നും മദ്യലഭ്യത കുറയ്ക്കുന്നത് വ്യാജമദ്യ വില്‍പന വര്‍ധിപ്പിക്കാനേ സഹായിക്കൂെവന്നും മന്ത്രി പറഞ്ഞു.മദ്യക്കോള കച്ചവടം അനുവദിക്കില്ല. പാന്‍പരാഗ് പോലുള്ള ലഹരി വസ്തു വില്‍പനക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വകുപ്പില്ല. 'വൈകിട്ട് എന്താ പരിപാടി' പോലുള്ള പരസ്യങ്ങള്‍ നിരോധിക്കാന്‍ നടപടി സ്വീകരിച്ചതായും പ്രഫ.എന്‍.ജയരാജ് ,ജോസഫ് എം.പുതുശ്ശേരി, എ.പ്രദീപ്കുമാര്‍,തോമസ് ഉണ്ണിയാടന്‍,ബാബു എം.പാലിശ്ശേരി, അബ്ദുറഹ്മാന്‍ രണ്ടത്താണി,മഞ്ഞളാംകുഴി അലി,വര്‍ക്കല കഹാര്‍, എന്‍.അനിരുദ്ധന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍,സാജുപോള്‍ ,കെ.സി.ജോസഫ് എന്നിവരെ മന്ത്രി അറിയിച്ചു.