Tuesday, March 24, 2009

വ്യാജമദ്യ നിര്‍മാണം പൂര്‍ണമായി തടയണം

കേരളത്തില്‍ വിഷക്കള്ളും വ്യാജമദ്യവും വ്യാപകമാവുന്നുവെന്ന വ്യക്തമായ സൂചനകളാണ്‌ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തു വന്നത്‌. അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ അനധികൃതമായി സ്‌പിരിറ്റ്‌ കടത്താന്‍ ആഡംബര കാറുകളുടെ ഉപയോഗം ഉള്‍പ്പെടെ നവീന മാര്‍ഗങ്ങളാണ്‌ ഈയിടെയായി വ്യാജ മദ്യലോബി സ്വീകരിക്കുന്നത്‌. ഇനി വരുന്നത്‌ തിരഞ്ഞെടുപ്പ്‌ കാലമാണ്‌. പൊതുവെ മദ്യത്തിന്റെ ഉപയോഗം കൂടുന്ന സമയമാണിത്‌. വ്യാജമദ്യം തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി കൈക്കൊണ്ടില്ലെങ്കില്‍ വന്‍ ദുരന്തം വരെ സംഭവിച്ചേക്കാമെന്നാണ്‌ അടുത്തിടെ മധ്യ കേരളത്തില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ വഴി ദിവസവും ചെലവാകുന്ന കള്ളിന്റെ ചെറിയ ശതമാനം പോലും വരില്ല ഇവിടത്തെ യഥാര്‍ഥ കള്ളിന്റെ ഉത്‌പാദനം. സ്‌പിരിറ്റ്‌ കലര്‍ത്തിയുള്ള വ്യാജക്കള്ള്‌ വ്യാപകമാണെന്നറിയാന്‍ ഇതില്‍ കൂടുതല്‍ തെളിവൊന്നും ആവശ്യമില്ല. ടാങ്കര്‍ ലോറികളില്‍ പ്രത്യേക അറ ഉണ്ടാക്കിയും സിമന്റിന്റെയും പച്ചക്കറിയുടെയും മറ്റും മറവില്‍ സാധാരണ ചരക്കു ലോറികളിലും സ്‌പിരിറ്റ്‌ കടത്തല്‍ പതിവാണ്‌. ഇവയെക്കാള്‍ എളുപ്പവും പരിശോധിക്കാനും പിടിക്കപ്പെടാനുമുള്ള സാധ്യത കുറഞ്ഞതുമായ രീതി എന്ന നിലയിലാണ്‌ ഇപ്പോള്‍ ആഡംബര കാറുകളില്‍ കന്നാസുകളില്‍ സ്‌പിരിറ്റ്‌ കടത്തുന്നത്‌. ആലുവയില്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു ആഡംബര കാറില്‍ നിന്ന്‌ 1000 ലിറ്റര്‍ സ്‌പിരിറ്റ്‌ നാട്ടുകാര്‍ പിടികൂടിയതോടെയാണ്‌ ഏറ്റവുമൊടുവില്‍ സ്‌പിരിറ്റ്‌ കടത്തലിന്റെ ഈ പുതിയ മുഖം നാം കണ്ടത്‌. സ്‌പിരിറ്റുമായെത്തിയ കാര്‍ അപകടത്തില്‍ പെട്ടപ്പോഴായിരുന്നു ഇത്‌. പിന്നീട്‌ എറണാകുളത്തു നിന്ന്‌ ഇത്തരത്തില്‍ രണ്ട്‌ കാറുകളില്‍ നിന്ന്‌ സ്‌പിരിറ്റ്‌ പിടികൂടി. ഈ പ്രദേശത്ത്‌ ഒരു സ്‌പിരിറ്റ്‌ ഗോഡൗണില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ 10,000 ലിറ്ററിന്റെ ടാങ്ക്‌ കണ്ടെത്തിയിരുന്നു. ഇത്തരം കേസുകളില്‍ വ്യാജക്കള്ളിന്റെ ഉടമകള്‍ക്കു പകരം ജീവനക്കാര്‍ മാത്രമാണ്‌ മിക്കപ്പോഴും പിടിയിലാവുന്നത്‌. സ്‌പിരിറ്റിന്റെയും കള്ളിന്റെയും മണം പുറത്തു വരാതിരിക്കാന്‍ കക്കൂസ്‌ മാലിന്യം വരെ ഗോഡൗണിനരികില്‍ ഇടുന്ന പതിവുമുണ്ട്‌. വളരെ വൃത്തിഹീനമായ ചുറ്റുപാടിലാണ്‌ ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ ചുരുക്കം. അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ വരുന്ന സ്‌പിരിറ്റില്‍ മരണത്തിനോ, കാഴ്‌ച നഷ്‌ടമാവാനോ കാരണമാകുന്ന വ്യാവസായിക സ്‌പിരിറ്റ്‌ കലരാനുള്ള സാധ്യതയും ഏറെയാണ്‌. വിഷക്കള്ള്‌ പിടികൂടിയതിനെത്തുടര്‍ന്ന്‌ ഈ പ്രദേശത്തെ ചില കള്ളുഷാപ്പുകള്‍ അധികൃതര്‍ അടപ്പിച്ചിരുന്നു. ഇവയില്‍ നിന്ന്‌ അനധികൃതമായി കള്ള്‌ വില്‌പന നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്‌. വ്യാജക്കള്ള്‌ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ മുന്നോട്ടു വരുന്നുവെന്നാണ്‌ ഇത്‌ നല്‍കുന്ന സൂചന. ഒട്ടേറെ മദ്യ ദുരന്തങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച നമ്മുടെ നാട്ടില്‍ ജനം ഇനിയും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കുന്നില്ലെന്നത്‌ ഖേദകരമാണ്‌. വ്യാജമദ്യത്തിനെതിരെ എല്ലാ തലത്തിലും അതിയായ ജാഗ്രത ആവശ്യമാണ്‌. ചില ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്ക്‌ മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്‌ സ്‌പിരിറ്റൊഴുക്ക്‌ നിര്‍ബാധം തുടരാന്‍ കാരണമാവുന്നതെന്ന്‌ പരാതിയുണ്ട്‌. പരിശോധനകള്‍ വ്യാപകമാക്കുകയും സ്‌പിരിറ്റിന്റെ അനധികൃത ഒഴുക്ക്‌ തടയുകയും വേണം. മധ്യകേരളത്തിലെ മൂന്ന്‌ ജില്ലകളില്‍ മാത്രമായി വിഷക്കള്ള്‌ നിര്‍മിക്കുന്ന ഇരുപതോളം ഗോഡൗണുകളുണ്ടെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ഇത്തരം ഗോഡൗണുകളില്‍ പരിശോധന നടത്തുകയും വ്യാജക്കള്ളിന്റെ നിര്‍മാണം ബോധ്യപ്പെട്ടാല്‍ അവയുടെ ഉടമകള്‍ക്കെതിരെ കര്‍ക്കശ ശിക്ഷാ നടപടി എടുക്കുകയും ചെയ്യേണ്ടതുണ്ട്‌. തിരഞ്ഞെടുപ്പ്‌ അടുക്കുന്നതോടെ ഇക്കാര്യങ്ങളില്‍ പതിവിലധികം ശുഷ്‌കാന്തി ഉണ്ടായേ മതിയാവൂ. സ്‌പിരിറ്റൊഴുക്ക്‌ തടയാന്‍ കഴിവും അര്‍പ്പണബോധവുമുള്ള പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന്‌ ഹൈക്കോടതി തന്നെ നേരത്തേ നിര്‍ദേശിച്ചിരുന്നതാണ്‌. ഉദ്യോഗസ്ഥര്‍ക്ക്‌ ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ ആവശ്യമായ സൗകര്യം നല്‍കുമെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. പേരിന്‌ പ്രത്യേക സംഘവും ആയുധവും വാഹന സൗകര്യവും മാത്രം പോരാ. വ്യാജമദ്യവും വിഷക്കള്ളും തടയാന്‍ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഇച്ഛാശക്തി പ്രകടമാക്കുക തന്നെ വേണം

കടപ്പാട് മാതൃഭൂമി

Thursday, March 12, 2009

മദ്യാസക്തി രോഗവും ചികിത്സയും

മദ്യാശ്രയത്വം ഒരു രോഗമാണെന്ന് 1956-ല്‍ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു അതു 5 വര്‍ഷത്തെ നിരന്തരമായ പഠനങ്ങള്‍ക്ക് ശേഷം. പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാ‍ന്‍ ഇതുവരെ മരുന്നുകള്‍ ഒന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ഒരു “സ്വയം കൃതനര്‍ത്ഥ” രോഗം കൂടിയാണിത്. ഇത് ഒരു രോഗമല്ല രോഗങ്ങളുടെ ഒരു സമുഞ്ചയമാണ് അതുകൊണ്ട്‌ മദ്യാസക്തി രോഗത്തെ ആല്‍ക്കഹോള്‍ ഡിപ്പന്റന്റ് സിംഡ്രോം (ADS) എന്നാ ണു പറയുന്നത്.

ഇത് ഉപയോഗിക്കുന്ന വ്യക്തിക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും ശാരീരിക, മാനസിക, ആത്മീയ ആരോഗ്യത്തെ തകര്‍ക്കുന്നു. മദ്യമുപയോഗിക്കുന്ന വ്യക്തി വിവിധ മനോജന്യരോഗങ്ങള്‍ക്ക് അടിമയായി മാറുന്നു.




മദ്യം മനുഷ്യന്‍ കഴിക്കുന്നു മദ്യം മദ്യത്തെ കഴിക്കുന്നു മദ്യം മനുഷ്യനെ കഴിക്കുന്നു



(ജപ്പാന്‍ പഴമൊഴി)



മദ്യോപയോഗം ഒരു പ്രാഥമികരോഗം
മദ്യത്തിന്റെ ഏതു രീതിയിലുള്ള ഉപയോഗവും രോഗാവസ്ഥയാണ് മറ്റൊരു രോഗത്തിന്റെ ലക്ഷണമല്ല. ഒരു രസത്തിനു വേണ്ടിയോ സൌഹൃദത്തിനു വേണ്ടിയോ തുടങ്ങി വെയ്ക്കുന്നു. നമുക്കു ചില മാനസിക പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞുവെന്നു തോന്നാം. എങ്കിലും വീണ്ടും അത് ആവര്‍ത്തിച്ചു ശീലമാക്കുന്നു.

മദ്യാസക്തി വളരുന്ന രോഗം
മദ്യപാനം ഒരു നിലയില്‍ തന്നെ നില്‍ക്കില്ല, അത് കൂടിക്കൂടി വരുന്നു ക്രമേണ ആസക്തിയിലേക്കും, ആശ്രിതത്വത്തിലേക്കും എത്തിച്ചേരുന്നു. ഈ അവസരത്തില്‍ വ്യക്തിയെ സാരമായി ബാധിച്ച് ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് വഴിമാറിടുന്ന, നിത്യവും വളരുന്ന ഒരു രോഗമാണിത്.

മദ്യാസക്തി മാരകരോഗം
രോഗി അറിയാത്ത രോഗാവസ്ഥയാണിത്. അറിഞ്ഞാല്‍ തന്നെ സ്വയം മാറി നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തുന്നു. ജീവിതത്തിലെ സമസ്ത മെഖലയിലും ഇതിന്റെ സ്വാധീനം കടന്നു വരുന്നു. മനസ്സിന്റെ നിയന്ത്രണം, ശാരീരികാവസ്ഥ ഇവയൊക്കെ നിയന്ത്രിക്കാനാവാതെ പോകുന്നു.

മദ്യാസക്തി ആയുഷ്കാല രോഗം
ഒരിക്കല്‍ മദ്യാശ്രയത്വത്തിന്റെ പിടിയില്‍ അകപ്പെട്ടാല്‍ അതില്‍ നിന്നും മോചനം നേടിയാലും ആഗ്രഹമെന്നത് നിലനില്‍ക്കും. എങ്കിലും നിയന്ത്രിച്ചു നിര്‍ത്താം. കുടിയില്‍ നിന്നും വിട്ടുനില്‍ക്കാം. പക്ഷെ വഴുതി വീഴാനുള്ള സാധ്യത ഏറെയാണ് സൂക്ഷിക്കുക. ചികിത്സിച്ച്, നിയന്ത്രിച്ച് നിര്‍ത്താവുന്ന ഒരു രോഗമാണിത്.
മദ്യാസക്തി ഒരു രോഗമാണെന്ന തിരിച്ചറിവ് മദ്യാസക്തനില്‍ ഉണ്ടാക്കിയിട്ട് മാത്രമേ ചികിത്സയിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കാവൂ. ഇത് ഒരു സ്ഥിരരോഗമാണെങ്കിലും ചികിത്സിച്ച് നിയന്ത്രിച്ചു നിര്‍ത്താം.
ഈ രോഗാവസ്ഥയുടെ വിവിധ വശങ്ങളെ പറ്റി പഠിക്കുമ്പോള്‍, നിരവധി വര്‍ഷത്തെ ലഹരി ഉപയോഗം (മദ്യമുപയോഗിക്കുമ്പോള്‍ സാധാരണ പുകയില ഉല്പന്നങ്ങളും മറ്റു ചിലപ്പോള്‍ ചില മരുന്നുകളും ഉപയോഗിക്കുന്നു) അവരെ ആറു തലങ്ങളില്‍ രോഗികളാക്കി മാറ്റുന്നു.

ശാരീരിക രോഗം
ഈഥൈല്‍ ആല്‍ക്കഹോള്‍ എന്ന രാസവസ്തുവിന്റെ (വ്യാജനാണെങ്കില്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം ഏതാണെന്ന തിരിച്ചറിവു കിട്ടുന്നില്ല) ഒരു മനുഷ്യന്റെ ശരീരത്തിലെ എല്ലാ മേഖലയിലും തകരാരുണ്ടാകുന്നു. ആന്തരികാവയവങ്ങളില്‍ പ്രത്യേകിച്ച് കരള്‍, വൃക്ക, ഹൃദയം, കുടല്‍, ലൈഗികാവയവങ്ങള്‍ എന്നിവയെ തകരാറിലാക്കുന്നു. ഭക്ഷണം കഴിക്കാന്‍ വയ്യാത്ത, വിറയല്‍ ഉണ്ടാകുന്നു, ശര്‍ദ്ദില്‍ ഉണ്ടാകുന്ന അവസ്ഥയിലെത്തിക്കുന്നു. ഓരോ വ്യക്തിയിലും വ്യത്യസ്ത പ്രശ്നങ്ങളാണുണ്ടകുന്നത്.

മനോജന്യ രോഗങ്ങാള്‍
മദ്യത്തിന്റെ ഉപയോഗം തെറ്റാണെന്നറിഞ്ഞുകൊണ്ടാണു പലരും മദ്യപാനം തുടങ്ങുന്നത് അത് കൊണ്ട് തന്നെ അല്പമനോജന്യരോഗിയാണു ലഹരിയുടെ പിടിയിലേക്ക് പോകുന്നത്. ഇതിന്റെ നിരന്തരമായ ഉപയോഗം വിവിധ മാനസിക രോഗങ്ങള്‍ക്കും, മനോവൈകല്യങ്ങള്‍ക്കും ഇടയാക്കുന്നു. ഏറ്റവും പ്രധാനം ഉറക്കമില്ലായ്മയാണ്, രണ്ടാമത് നിരന്തരമായ മദ്യോപയോഗത്തില്‍ നിന്നുണ്ടാകുന്ന കുറ്റബോധം, വിഷാദ രോഗത്തിലേക്കും, ആത്മഹത്യ ചിന്തയിലേക്കും എത്തിക്കൂന്നു.
മൂന്നാമത് സംശയരോഗം, ജീവിത പങ്കാളിയേയും മറ്റുള്ളവരേയും സംശയിക്കുന്നു.മറ്റൊന്ന് ഹലൂസിനേഷന്‍സ് കാണാത്ത കാര്യങ്ങള്‍ കാണുക കേള്‍ക്കാത്ത കാര്യങ്ങള്‍ കേള്‍ക്കുക എന്ന തോന്നലില്‍ ഇടപെടുന്നത്. നാലാമത് പരിസരബോധമില്ലാതെ ഇടപെടുക, മദ്യത്തിന്റെ ലഹരിയില്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ മറന്നു പോവുക, “Blackout” തുടങ്ങിയ പ്രശ്നങ്ങള്‍.

മദ്യാസക്തി ഒരു കുടുംബരോഗം
മദ്യാസക്തി രോഗത്തിന്റെ അവസ്ഥ കുടുംബബന്ധങ്ങളുടെ തകര്‍ച്ചക്ക് കാരണമാകുന്നു. പിതാവിന്റെ മദ്യപാനം കുട്ടികളുടെ വ്യക്തി രൂപീകരണത്തിനു തടസ്സമാകുന്നു മാതാവ് പിതാവിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടി വരുന്നതുകൊണ്ട് അവള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുക്കാനാവാതെ കുഴങ്ങുന്നു. പരസ്പര സ്നേഹത്തിന്റേയോ, അഭാവത്തില്‍ കുടുംബവും രോഗത്തിന്റെ പിടിയിലാകുന്നു.

മദ്യാസക്തി ഒരു സാമൂഹികരോഗം
മദ്യാസക്തവ്യക്തി ഉള്‍പ്പെട്ടിരിക്കുന്ന സമൂഹം, അവന്റെ ജോലി, സുഹൃത്തുക്കള്‍, അവന്റെ കുടുംബം എന്നിവടങ്ങളില്‍ അവനു ലഭിക്കേണ്ടുന്ന കരുതല്‍, സ്ഥാനം ഇവയൊക്കെ നഷ്ടമാകുന്നു. ജോലിസ്ഥലങ്ങളിലെ അപകടങ്ങള്‍ അതിക്രമങ്ങള്‍ക്ക് ഇടയാകുന്നു. ലഹരി ഉപഭോക്താവിന്റെ സഹവാസം സമൂഹത്തിന്റെ തന്നെ തകര്‍ച്ചക്ക് കാരണമാകുന്നു.

മദ്യാസക്തി ഒരു ആത്മീയ രോഗം
അര്‍ത്ഥവത്തായ ജീവിത ക്രമവും, ജീവിത ശൈലിയുമാണു ആത്മീയത, ലഹരി ആസക്തന് ഇതൊരിക്കലും സാധ്യമാകുന്നില്ല. ആയതിനാല്‍ ആത്മീയ മേഖലയിലും മദ്യാസക്തന്‍ രോഗിയാണു.

മദ്യാസക്തരെ മൂന്നു ഗണമായി തിരിക്കാവുന്നതാണ്

SAD ALCOHOLICS (വിഷാദ മദ്യപര്‍)
വിഷാദം മാറ്റുവാന്‍ മദ്യം മരുന്നായി ഉപയോഗിക്കുന്നവര്‍. ഇവര്‍ മദ്യമയക്കുമരുന്നുപയോഗം നിര്‍ത്തിയാല്‍ വിഷാദത്തിലേക്കു വീഴും അതിനാല്‍ ഇവര്‍ക്ക് വിഷാദരോഗത്തിനുള്ള ചികിത്സ ആവശ്യമാണ്.

BAD ALCOHOLICS
ചികിത്സിച്ചു ഭേദമാക്കാന്‍‍ പ്രയാസകരമായ രീതിയില്‍ വ്യക്തിത്വ വൈകല്യം സംഭവിച്ചവരാണിവര്‍. ഇവരില്‍ ചിലര്‍ക്ക് ജന്മനാതന്നെ മയക്കുമരുന്നുകളോട് ആസക്തിയുള്ളവരായിരിക്കും. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ലഭിക്കേണ്ടുന്ന സ്നേഹമോ പരിഗണനയോ ലഭ്യമാകാതെ സാമൂഹ്യവിരുദ്ധവ്യക്തിത്വം ഈ വ്യക്തികളില്‍ രൂപപ്പെടുന്നു.

MAD ALCOHOLICS (മനോരോഗമദ്യപര്‍)
മനോരോഗത്തിനു പ്രതിവിധിയായി മദ്യമുപയോഗിക്കുന്നവര്‍, പ്രത്യേകിച്ച് ഉന്മാദ-വിഷാദരോഗ ശമനത്തിനു വേണ്ടി മദ്യമുപയോഗിക്കുന്നവര്‍. അതിനായി മദ്യമുപയോഗിക്കുകയല്ല മനോരോഗത്തിനുള്ള മരുന്നു കഴിക്കുകയാണു വേണ്ടത്.

ചികിത്സ എങ്ങിനെ?
മദ്യാസക്തനുമായുള്ള ബന്ധത്തില്‍ കുടുംബത്തിലെ എല്ലാവരും മാനസിക ശാരീരിക രോഗങ്ങളില്‍ ചെന്നുപെടുന്നു. ഇതൊരു കുടുംബരോഗവും സാമൂഹിക പ്രശ്നവുമാണ്, ചികിത്സ ഒഴിവാക്കാനാവില്ല.

ശാരീരിക ചികിത്സ
ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയാണ് ആദ്യപടി (Detoxification) അതോടെ പിന്മാറ്റ പ്രശ്നങ്ങള്‍ (Withdrawal Symptoms) വിറയല്‍, സ്വസ്ഥതക്കുറവ്, ഉറക്കമില്ലായ്മ, ആശയക്കുഴപ്പം ഇവ ആരംഭിക്കുന്നു. മരുന്നുകൊണ്ട് വേഗത്തില്‍ ഇത് സുഖപ്പെടുത്താം.

മനശാസ്ത്ര ചികിത്സ
ലക്ഷ്യബോധം, ചിന്താശക്തി, ചുമതലാബോധം മുതലായവ നഷ്ടപ്പെട്ട അവസ്ഥയില്‍ നിന്നു വ്യക്തിയെ വീണ്ടെടുക്കാന്‍ മനഃശാസ്ത്ര ചികിത്സ (Psychotherapy) ഉപയോഗിക്കുന്നു. ലഹരി വസ്തുക്കളുടെ പിടിയില്‍ നിന്നുള്ള മോചനം ആവശ്യമാണെന്ന് രോഗിയെ ബോദ്ധ്യപ്പെടുത്തണം.

പുനരധിവാസം (Rehabilitation)
മദ്യപാനിയുടെ ജീവിതക്രമങ്ങളെ അവലോകനം ചെയ്ത് പുനസംവിധാനം ചെയ്യുന്നതിലൂടെ രോഗം വീണ്ടും ബാധിക്കുന്നത് തടയാം. മദ്യത്തില്‍ നിന്നും വിട്ടുനില്ക്കുന്നതില്‍ ആത്മീയമായ പരിവര്‍ത്തനവും അത്യന്താപേക്ഷിതമാണ്.

അനുധാവനം (Follow Up)
മദ്യപാനം ഒരു ആയുഷ്ക്കാലരോഗമാണ്. ചികിത്സ നേടിയവര്‍ വീണ്ടും ഒരു നിശ്ചിത ഇടവേളകളില്‍ ചികിത്സകനെ സന്ദര്‍ശിക്കണം.കൃത്യമായി കേന്ദ്രത്തിലെത്താത്തവരെ കത്തു മുഖേനയും ഭവന സന്ദര്‍ശനത്തിലൂടെയും ബന്ധപ്പെടുന്നു

മദ്യത്തില്‍ നിന്നു അകന്നുനില്‍ക്കാനുള്ള ചില വഴികള്‍
മദ്യപാനം ഒരു രോഗമാണെന്നും ഞാനതിനു അടിമയാണെന്നും സ്വയം മനസ്സിലാക്കുക.
ജീവിതത്തില്‍ ഒരിക്കലും ഞാന്‍ മദ്യം ഉപയോഗിക്കുകയില്ല എന്നു സത്യം ചെയ്യരുത്.
ഇന്ന് ഈ ഒരു ദിവസം മദ്യം കഴിക്കുകയില്ല എന്നു തീരുമാനിക്കുക, നാളെ ആ തീരുമാനം പുതുക്കുക.
ജീവിതത്തില്‍ ഊര്‍ജ്ജസ്വലനാവുക പ്രാര്‍ത്ഥനക്കായി സമയം മാറ്റി വയ്ക്കുക.
ജീവിതചര്യകള്‍ ക്രമീകരിക്കുക- ഒരു ടൈം ടേബിള്‍ ഉണ്ടാക്കി അതനുസരിച്ച് ജീവിക്കുക.
മാനസിക പ്രശ്നങ്ങള്‍ ചികിത്സകനുമായി പങ്കുവയ്ക്കുക.
മദ്യം ഉപയോഗിച്ചേക്കാവുന്ന സന്ദര്‍ഭങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുക.

ആല്‍ക്കഹോലിക്‌സ് അനോനിമസ് (ALCOHOLICS ANONIMUOS)
മദ്യത്തില്‍ നിന്നും മുക്തി നേടാന്‍ ആഗ്രഹിക്കുന്നവരുടെ ആഗോളസംഘടനയാണു A.A. ഇവര്‍ യോഗം ചേര്‍ന്നു സ്വന്തം അനുഭവങ്ങളും ദുഃഖങ്ങളും മറ നീക്കി പങ്കുവയ്ക്കുന്നു. ഇത് തങ്ങളുടെ നിലനില്‍പ്പിനും മറ്റുള്ളവരുടെ രക്ഷയ്ക്കും അങ്ങേയറ്റം സഹായകരമാണ്. മദ്യത്തില്‍ നിന്നും മോചനം നേടണം എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം മാത്രമാണു ഈ സംഘടനയില്‍ ചേരാനുള്ള യോഗ്യത, കേരളത്തില്‍ ഇത്തരം അനേകം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു.
കടപ്പാട് CAPA